Last Updated on 30 Aug 2026 • 3:38 AM by Openzone Online

ലക്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു. ഹൽദോനി ഗ്രാമത്തിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പാടത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
അയൽവാസിയായ ബൽരാജ് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകുന്നതിന്റെയും പിന്നീട് ചാക്കുമായി പോകുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പെൺകുട്ടി ബൽരാജിന് പിന്നാലെ നടന്നുപോകുന്നതും ഇയാൾക്കൊപ്പം വീട്ടിലേക്ക് കയറുന്നതുമാണ് ആദ്യ ദൃശ്യങ്ങളിൽ കണ്ടെത്തിയത്.

തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ ബൽരാജ് കയ്യിൽ ചാക്കുമായി നടന്നുപോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു.തുടർന്ന് ബൽരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാടത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ അമ്മാവന്റെ വീടിന് സമീപമാണ് ബൽരാജ് താമസിച്ചിരുന്നത്. കുടുംബവുമായി അടുത്ത പരിചയമുണ്ടായിരുന്ന ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. വീട്ടിലെ മുതിർന്നവർ ജോലിക്ക് പോയ സമയത്താണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
അതേസമയം, കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി ബൽരാജ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചത്.

