Last Updated on 09 Jul 2026 • 9:43 AM by Openzone Online

പൈനാവ്: ചെന്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മ്ലാവ് പൈനാവ് 56 കോളനി തോട്ടിൽ അഭയം തേടി. അല്പസമയം മുമ്പാണ് മ്ലാവ് ജനവാസ മേഖലയിലെത്തിയത്. മൂന്ന് ചെന്നായ്ക്കൾ മ്ലാവിനെ പിന്തുടർന്നെത്തിയതായി പ്രദേശവാസികൾ പറയുന്നു.

വിവരമറിഞ്ഞ് വനംവകുപ്പും വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ മ്ലാവിന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ജനവാസ മേഖലയിൽ പരിക്കേറ്റ് എത്തുന്ന വന്യജീവികൾക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ മൂന്നാറിൽ മാത്രമാണ് വനംവകുപ്പിന് വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമായുള്ളത്. ഇടുക്കി ജില്ലയിലെ മറ്റ് മേഖലകളിൽ അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് ചികിത്സ ലഭ്യമാക്കാൻ പലപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള മൃഗാശുപത്രികളുടെ സേവനമാണ് ആശ്രയിക്കുന്നത്. വന്യജീവികൾ നിരന്തരം അപകടത്തിൽപ്പെടുന്ന ജില്ലയായിട്ടും അടിയന്തര ചികിത്സാ സംവിധാനം ശക്തിപ്പെടുത്താത്തത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
