Last Updated on 08 Jul 2026 • 3:11 PM by Openzone Online

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ റോയി (26)യ്ക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി 34 വർഷം കഠിന തടവും ₹2,70,000 പിഴയും ശിക്ഷ വിധിച്ചു. ജഡ്ജി നോബൽ ഡി. എസ്. ആണ് ശിക്ഷ പ്രഖ്യാപിച്ചത്.

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ 23 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി. പിഴത്തുക മുഴുവൻ അതിജീവിതയ്ക്ക് നൽകണമെന്നും, പിഴ അടയ്ക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, കുട്ടിക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.
വിവിധ വകുപ്പുകൾ പ്രകാരം ആകെ 34 വർഷം ശിക്ഷ വിധിച്ചെങ്കിലും, ഒരുമിച്ച് അനുഭവിക്കേണ്ടതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
പീരുമേട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന പുഷ്പകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ലൈസൺ ഓഫീസറായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആശ പി. കെ. പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.
