Last Updated on 06 Aug 2026 • 3:21 PM by Openzone Online

ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിക്ക് സമീപമുള്ള ഗാന്ധിനഗർ–ആലിൻചുവട് മേഖലയിൽ കടന്നലുകളുടെ വ്യാപനം ആശങ്കയുണർത്തുന്നതായി പ്രദേശവാസികൾ. മേഖലയിലാകെ അഞ്ചോളം കടന്നൽക്കൂടുകൾ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. ഇതിൽ രണ്ടെണ്ണം അധികൃതരുടെ അനുമതിയോടെ ഇടുക്കി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ കത്തിച്ച് നശിപ്പിച്ചു.
കട്ടപ്പന–ചെറുതോണി റോഡിലെ ആലിൻചുവട്ടിൽ വലിയ മരത്തിന് മുകളിൽ നിർമ്മിച്ചിരുന്ന വൻകൂട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ഗാന്ധിനഗർ കോളനിയിലെ ഒരു തെങ്ങിന് മുകളിലുണ്ടായിരുന്ന മറ്റൊരു കൂടും സമാനരീതിയിൽ കത്തിച്ച് നീക്കം ചെയ്തിരുന്നു. മണിയാറൻകുടി, പെരുങ്കാല മേഖലകളിൽ നിന്നുള്ള ഇത്തരം ജോലികളിൽ പരിചയസമ്പന്നരായ ആദിവാസി തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു കൂടുകൾ നശിപ്പിച്ചത്.


നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഗാന്ധിനഗർ മേഖലയിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു. കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചാൽ ഗുരുതരമായ അലർജി, വൃക്കകളുടെ പ്രവർത്തന തകരാർ, ഹൃദയസംബന്ധമായ സങ്കീർണതകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അപൂർവമായി മരണത്തിനും വരെ കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പഴവർഗങ്ങൾ, മാംസാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ, മറ്റ് പ്രാണികൾ എന്നിവ ധാരാളമായി ലഭിക്കുന്ന പ്രദേശങ്ങളിലാണ് കടന്നലുകൾ കൂടുതലായി കൂടുകൂട്ടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രദേശത്തെ മുഴുവൻ കടന്നൽക്കൂടുകളും കണ്ടെത്തി സുരക്ഷിതമായി നശിപ്പിക്കാനും ഇവയുടെ പെരുപ്പം നിയന്ത്രിക്കാനുമുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

