Last Updated on 22 Jul 2026 • 3:18 PM by Openzone Online

ചെറുതോണി: രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി. മാത്യു ആരോപിച്ചു. എംപിമാർക്ക് 30 മുതൽ 35 കോടി രൂപ വരെ നൽകി കൈക്കൂലിയുടെ കേന്ദ്രമായി രാജ്യത്തെ മാറ്റിയതും ബിജെപിയാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഇപ്പോൾ കളിക്കുന്നത് തീക്കൊള്ളിയോടെയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എംപി എന്നിവർക്കെതിരെ ഡൽഹിയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

ചെറുതോണി പമ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു. എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അനീഷ് ജോർജ്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ആഗസ്തി അഴകത്ത്, പി.ഡി. ജോസഫ്, സി.പി. സലിം, മാർട്ടിൻ വെള്ളാടിയിൽ, ആൻസി തോമസ്, റിൻസി സിബി എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്തു.

