Last Updated on 20 Aug 2026 • 2:24 AM by Openzone Online

ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘത്തെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പതിമൂന്നുകാരിയുടെ നേതൃത്വത്തിൽ കൊലപാതകത്തിന് മാസങ്ങൾക്കു മുമ്പേ ആസൂത്രണം ആരംഭിച്ചിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പുറത്തുവന്ന വിവരങ്ങൾ. ആദ്യം ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി. അത് ഉപേക്ഷിച്ചതിന് പിന്നാലെ വാഹനാപകടത്തിന്റെ മറവിൽ കൊലപ്പെടുത്താനും ആലോചന നടന്നു. അതും നടക്കാതെ വന്നതോടെയാണ് വീട്ടിൽ ആളില്ലാത്ത സമയം നോക്കി കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്.
കൊലപാതകത്തിന്റെ രീതിയിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ പല സാധ്യതകളും പെൺകുട്ടി ആലോചിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2017ൽ പുറത്തിറങ്ങിയ സ്‌പൈഡർ എന്ന തമിഴ് സിനിമ കണ്ടതോടെയാണ് കല്ലുകൊണ്ട് ആക്രമിക്കാനുള്ള ആശയം മനസ്സിൽ വന്നതെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു. വീടിന് സമീപത്തുള്ള വലിയ കല്ലിനെക്കുറിച്ച് പെൺകുട്ടി നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. കൊലപാതകം നടത്താനായി വീടിന്റെ ഓട് ഇളക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ മച്ചുകണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് മറ്റൊരു പദ്ധതിയിലേക്ക് കടക്കുകയായിരുന്നു.

മകൾ പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന സമയത്ത് മുത്തച്ഛൻ വീട്ടിൽ ഒറ്റയ്ക്കായിരിക്കുമെന്ന കണക്കുകൂട്ടലും പദ്ധതിയുടെ ഭാഗമായിരുന്നു. ഈ അവസരം മുതലെടുത്താണ് പുറത്തുനിന്നുള്ളവരെ എത്തിച്ച് കൃത്യം നടത്താൻ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം ഭാഗത്തുനിന്നെത്തിയ കാമുകനും സുഹൃത്തുക്കളും ട്രെയിൻ മാർഗമാണ് കരുവാറ്റയിലെത്തിയത്. കൃത്യത്തിന്റെ ഓരോ ഘട്ടത്തിലും പെൺകുട്ടി ഫോണിലൂടെ നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം സംഭവിച്ച കാര്യങ്ങളും പെൺകുട്ടി ഇടയ്ക്കിടെ ഇവരെ അറിയിച്ചുകൊണ്ടിരുന്നു.
പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസംകൃത്യം നടത്തിയതിന് പിന്നാലെ പുലർച്ചെ ഹരിപ്പാട്ടെത്തിയ സംഘം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കൃത്യം വിജയിച്ചതിന്റെ ആവേശത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളും തട്ടുകടയിലെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും മൊഴികളുമാണ് അന്വേഷണ സംഘത്തിന് നിർണായകമായത്.
അതേസമയം, പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പതിമൂന്നുകാരിക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കേസിലെ നിർണായക തെളിവായേക്കാവുന്ന മൊബൈൽ ഫോൺ രേഖകൾ മായ്ച്ചുകളയാനുള്ള ശ്രമവും ഉണ്ടായില്ല. കാമുകനുമായും മറ്റ് കൂട്ടാളികളുമായും നടത്തിയ ഫോൺവിളികളും ചാറ്റുകളും ഫോണിൽ തന്നെ അവശേഷിച്ചിരുന്നു.

കരുവാറ്റയിലെ വീടിന്റെ ലൊക്കേഷൻ അയച്ചതിന്റെ വിവരങ്ങളും കൊല്ലത്തുനിന്ന് സംഘം പുറപ്പെട്ടശേഷം നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെയാണ് പെൺകുട്ടിക്ക് കൊലപാതകത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും നേരിട്ടുള്ള അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
പതിമൂന്നുകാരി തുടക്കത്തിൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് കൂസലില്ലാതെ മറുപടി നൽകിയ പെൺകുട്ടി കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ചെറുപ്പത്തിൽ തന്നെ അമ്മ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയെന്നും പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതോടെ താനുമായി അകന്നെന്നും പെൺകുട്ടി പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. അമ്മയുടെ അഭാവത്തിൽ ബന്ധുക്കളിൽനിന്ന് നല്ല അനുഭവമല്ല ഉണ്ടായതെന്നും പലവട്ടം വീട്ടിൽനിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞതായാണ് വിവരം.
കൊല്ലം സ്വദേശിയായ അച്ഛന്റെ വീട്ടിലും പരവൂരിലെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലുമായാണ് ഏഴാം ക്ലാസ് വരെ കുട്ടി കഴിഞ്ഞത്. പിന്നീട് കുടുംബം കരുവാറ്റയിലേക്ക് മാറുകയായിരുന്നു. ബന്ധുക്കളിൽനിന്നുണ്ടായ മോശം പെരുമാറ്റവും പല സ്ഥലങ്ങളിലായി മാറിമാറിയുള്ള താമസവും കുട്ടിയുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മുത്തച്ഛനോടുള്ള വൈരാഗ്യവും അന്വേഷണത്തിൽഫോൺ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മുത്തച്ഛൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി പെൺകുട്ടി പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളുമായുള്ള ബന്ധവും വീട്ടിൽ വൈകിയെത്തുന്നതുമെല്ലാം മുത്തച്ഛൻ ചോദ്യം ചെയ്തിരുന്നതായും ഇതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു.പെൺകുട്ടിക്ക് നിരവധി ആൺസുഹൃത്തുക്കളുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന. ഇവരിൽ ചിലർക്ക് മാത്രമാണ് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നാണ് നിലവിലെ വിവരം. പെൺകുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

മുൻപ് പരവൂരിൽ താമസിച്ചിരുന്ന സമയത്താണ് സ്കൂളിൽവച്ച് ഒരു ആൺസുഹൃത്തുമായി പരിചയപ്പെട്ടത്. രണ്ടുവർഷം മുമ്പാണ് കുടുംബം കരുവാറ്റയിലേക്ക് താമസം മാറിയത്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണംകുടുംബാന്തരീക്ഷം, ബന്ധുക്കളുമായുള്ള ബന്ധം, കുട്ടിയുടെ സൗഹൃദങ്ങൾ, മുൻകാല ജീവിത സാഹചര്യങ്ങൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുകയാണ് പൊലീസ്.
കൊലപാതകത്തിന്റെ ആസൂത്രണം എത്രത്തോളം മുമ്പേ ആരംഭിച്ചു, ഓരോ ഘട്ടത്തിലും ആരൊക്കെ പങ്കാളികളായി, പദ്ധതിയുടെ പിന്നിൽ മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരം പതിമൂന്നുകാരിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ പിടിയിലായ മൂന്ന് ആൺകുട്ടികളെയും നേരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശത്തുള്ള മകൾ എത്തിയശേഷമാകും സംസ്കാരം.കരുവാറ്റ കൊലപാതകത്തിൽ പുറത്തുവരുന്ന ഓരോ വിവരങ്ങളും കേസിന്റെ ഗൗരവം കൂടുതൽ വ്യക്തമാക്കുന്നതാണ്. ഒരു പതിമൂന്നുകാരിയുടെ ജീവിത സാഹചര്യങ്ങളും മാസങ്ങൾ നീണ്ട ആസൂത്രണവും ഒടുവിൽ നടന്ന കൊലപാതകവും — അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും നിരവധി ചോദ്യങ്ങളാണ് ബാക്കിനിൽക്കുന്നത്.
