Last Updated on 29 Jul 2026 • 6:41 AM by Openzone Online

ചെറുതോണി : ഹൈറേഞ്ചിൽ മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ മണിയാറൻകുടി മേഖലയിലെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ആദിവാസി മേഖലയായ വട്ടമേട്, ചെന്നാപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന് കാട്ടുമരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെ മണിയാറൻകുടി ഭാരത് ബെൻസ് ഷോറൂമിന് സമീപത്ത് നിന്ന് ചെന്നാപ്പാറയിലേക്കുള്ള റോഡിൽ കൂറ്റൻ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനും പോസ്റ്റും തകർന്നു. നിരവധി വിദ്യാർഥികളും നാട്ടുകാരും കാൽനടയായും വാഹനങ്ങളിലുമായി സഞ്ചരിക്കുന്ന റോഡിലേക്കാണ് ശിഖരം പതിച്ചത്.

ആളപായമൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് പ്രദേശവാസികൾ പറഞ്ഞു.ഉണങ്ങി ദ്രവിച്ചിരുന്ന ശിഖരത്തിൽ ചേലവള്ളികൾ പടർന്നുകയറിയതിനാൽ മരത്തിന്റെ അപകടാവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതുപോലുള്ള നൂറുകണക്കിന് മരങ്ങൾ ഇപ്പോഴും പ്രദേശത്ത് അപകടഭീഷണിയായി നിലകൊള്ളുകയാണെന്ന് വാർഡ് മെമ്പർ സിബി തകരപ്പിള്ളി പറഞ്ഞു. വർഷങ്ങളായി അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ വൻ ദുരന്തം ഒഴിവാക്കാൻ ജില്ലാ ഭരണകൂടവും വനംവകുപ്പും അടിയന്തരമായി ഇടപെട്ട് അപകടഭീഷണിയുള്ള മരങ്ങൾ നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

