Last Updated on 06 Jun 2026 • 5:01 AM by Openzone Online

തിരുവനന്തപുരം:കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഔദ്യോഗികമായി പ്രവേശിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. ജൂൺ നാലിന് കേരളത്തിലെത്തിയ കാലവർഷം അടുത്ത ദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്തതും അതിതീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂൺ ആറു മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നും ചിലയിടങ്ങളിൽ 7 മുതൽ 20 സെന്റീമീറ്റർ വരെ മഴ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു
.

മൂന്നാർ, അടിമാലി, രാജാക്കാട്, പീരുമേട്, കുമളി തുടങ്ങിയ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇടുക്കിയിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തെ തുടർന്ന് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ജാഗ്രതാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. മഴയുടെ തീവ്രത വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.
