Last Updated on 06 Sep 2026 • 9:50 AM by Openzone Online

കാസർകോട്: റാണിപുരത്തെ സിപ് ലൈൻ കേന്ദ്രത്തിൽ വിനോദസഞ്ചാരിയായ യുവതിയെ സുരക്ഷിതമായി യാത്രയാക്കുന്നതിനിടെ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ജോലിയിൽ പ്രവേശിച്ച് തൊട്ടടുത്ത ദിവസമാണ് സനൂപിനെ മരണം തേടിയെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.സിപ് ലൈനിൽ യാത്ര ചെയ്യാനെത്തിയ യുവതിക്ക് സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് യാത്രയാക്കുന്നതിനിടെയാണ് അപകടം.
സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് യാത്ര ആരംഭിച്ചതിന് പിന്നാലെ ഭയന്ന യുവതി സനൂപിന്റെ കൈയിൽ ശക്തമായി പിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പിടിയിൽ നിന്ന് മോചിതനാകാൻ സനൂപിന് കഴിഞ്ഞില്ല. ഇതോടെ യുവതിക്കൊപ്പം സനൂപും സിപ് ലൈൻ കേബിളിൽ തൂങ്ങി മുന്നോട്ട് നീങ്ങി. ഏകദേശം 300 മീറ്ററോളം ദൂരം ഇരുവരും വായുവിൽ തൂങ്ങിയ നിലയിൽ സഞ്ചരിച്ചു. ലാൻഡിംഗ് പോയിന്റിന് സമീപം എത്തിയപ്പോഴേക്കും സനൂപിന്റെ കൈകൾക്ക് ശക്തിക്ഷയം സംഭവിച്ചു. പിടിവിടാതെ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ കൈവിട്ട സനൂപ് താഴെയുള്ള കൂറ്റൻ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ പ്രദേശത്തേക്കാണ് സനൂപ് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടകരമായ സാഹസിക വിനോദത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ഥാപനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമാണ്. ജീവനക്കാരുടെ സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധിക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവും ഉയരുന്നുണ്ട്.

