Last Updated on 04 May 2026 • 10:38 AM by Openzone Online

തിരുവനന്തപുരം: ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നേമം മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബിജെപി. എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രദ്ധേയ വിജയം സ്വന്തമാക്കി. 4310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖർ നേമത്തിൽ വിജയക്കൊടി ഉയർത്തിയത്.

ചാത്തന്നൂരിലെ ബി ബി ഗോപകുമാറിന്റെ വിജയത്തിന് പിന്നാലെ നേമവും , കഴക്കൂട്ടത്ത് വി മുരളീധരനും വിജയിച്ചതോടെ, കേരള നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ മൂന്നായി ഉയർന്നു.‘നേമം പൂട്ടിയ മണ്ഡലം’ എന്ന വി. ശിവൻകുട്ടിയുടെ മുൻ പരാമർശത്തെ മറികടന്നാണ് ഈ വിജയം. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ശിവൻകുട്ടിക്ക് മുൻതൂക്കം നേടാനായില്ലെന്നതാണ് ശ്രദ്ധേയമായത്. യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന എൽഡിഎഫിന്റെ കണക്കുകൂട്ടൽ ഫലപ്രദമായില്ല. ബിജെപിയുടെ സ്ഥിരമായ വോട്ട്ബാങ്ക് ഉറച്ചുനിന്നതാണ് വിജയത്തിന് അടിസ്ഥാനം. നേമത്തിലെ ഈ വിജയം കേരളത്തിലെ ബിജെപിക്ക് പുതിയ രാഷ്ട്രീയ ശക്തി നൽകുന്നുവെന്നാണ് വിലയിരുത്തൽ. നിയമസഭയിൽ കൂടുതൽ ശക്തമായ സാന്നിധ്യമായി മാറാൻ പാർട്ടിക്ക് ഇനി സാധ്യതകൾ ഉയർന്നിരിക്കുകയാണ്.

ചാത്തന്നൂരിലും നേമത്തും വിജയിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റങ്ങളുടെ സൂചനകൾ ശക്തമാകുന്നു. തലസ്ഥാനത്ത് സംഭവിച്ച ഈ പരാജയം എൽഡിഎഫിന് വലിയ തിരിച്ചടിയായപ്പോൾ, രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർ വൻ വിജയാഘോഷം നടത്തി.
