Last Updated on 02 May 2026 • 10:54 AM by Openzone Online

കല്ലും പൊടിയും ചെള്ളും നിറഞ്ഞ അരി വിതരണം ചെയ്തതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന എ ആർ ഡി മുപ്പത്തിനാലാം നമ്പർ റേഷൻ കടയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. മണിയാറാംകുടി കുട്ടപ്പൻസിറ്റിയിലെ റേഷൻ കടയ്ക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ വിനോദ് ആണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്തതും ചെള്ള് നിറഞ്ഞതും കട്ടകെട്ടിയതും മാലിന്യങ്ങൾ കലർന്നതുമായ അരിയാണ് ലഭിച്ചതെന്ന് ആരോപിച്ച് പേപ്പാറ സ്വദേശിയായ മാത്യു അഗസ്റ്റിൻ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കടയിൽ നിന്ന് എഴുപത്തി അഞ്ച് കിലോ ഭക്ഷ്യയോഗ്യമല്ലാത്ത അരി കൂടി പിടികൂടുകയും, സ്റ്റോക്കിൽ കൃത്രിമം കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കട അടയ്ക്കാനുള്ള നടപടി സ്വീകരിച്ചത്. ലൈസൻസിയെ പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്നതും നടപടിയെ ശക്തമാക്കി.

മുൻപ് 89 എ.വൈ കാർഡുകൾ ഉണ്ടായിരുന്ന കടയിൽ നിലവിൽ വെറും 15 കാർഡുകൾ മാത്രമാണ് ശേഷിക്കുന്നത്. റേഷൻ സംവിധാനത്തിലെ ഗുണമേന്മ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
