Last Updated on 29 Apr 2026 • 10:39 AM by Openzone Online

പാണ്ടിപ്പാറയിലെ ഒരു വീടിന്റെ പിൻവശത്ത് നടക്കുന്ന ജോലിക്കിടെയാണ് വാഴത്തോപ്പ് പെരിങ്കാ സ്വദേശി വെള്ളക്കാട്ട് മോൻസി ജോർജിന് പാമ്പുകടിയേറ്റത്. മോൻസിയെ കടിച്ചത് മൂർഖൻ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞു. അഞ്ചുപേർ ചേർന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് സ്ഥലത്തേക്ക് ഒരു പാമ്പ് എത്തുകയായിരുന്നു. ഇതുകണ്ട മോൻസി സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ സുരക്ഷിത സ്ഥാനത്തേക്ക് തള്ളി മാറ്റുന്നതിനിടെയാണ് കടിയേറ്റത്. ഉടൻ സഹപ്രവർത്തകർ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ICUവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, മോൻസിക്ക് ഇത് ആറാം തവണയാണ് പാമ്പുകടി അനുഭവിക്കുന്നത് എന്നതാണ്. കഴിഞ്ഞ വർഷവും ഇതേ സമയത്താണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. മുമ്പ് അഞ്ച് തവണ സർപ്പദംശനം നേരിട്ടിട്ടുള്ള മോൻസിക്ക് വീണ്ടും ഇത്തരം അപകടം സംഭവിച്ചതോടെ പ്രദേശവാസികൾക്കിടയിൽ അത്ഭുതവും ആശങ്കയും ഒരുപോലെ ഉയർന്നിരിക്കുകയാണ്. പലതവണ പാമ്പുകടി ഉണ്ടായത് മൂലം മോൻസിയുടെ ശരീരത്തിൽ സ്വാഭാവികമായ പ്രതിരോധശേഷി, അഥവാ ആൻ്റി വെനം പോലുള്ള പ്രതികരണം രൂപപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. അതുകൊണ്ടാകാം ഇത്തവണ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും സംഭവിക്കാതിരുന്നതെന്ന് അവർ പറയുന്നു. ഒരാളുടെ ജീവിതത്തിൽ ഇങ്ങനെ തുടർച്ചയായി പാമ്പുകടി സംഭവിക്കുന്നത് അപൂർവമായ സംഭവമായതിനാൽ, പാമ്പുകൾക്ക് മോൻസിയോട് പ്രത്യേക പകയുണ്ടോ? എന്ന ചോദ്യവും നാട്ടുകാർക്കിടയിൽ ചർച്ചയാകുന്നു.

അതേസമയം, ജീവൻ രക്ഷിക്കാൻ മറ്റൊരാളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നതിനാൽ മോൻസിയുടെ ധൈര്യവും സന്നദ്ധതയും പ്രശംസിക്കപ്പെടുകയാണ്.
