Last Updated on 14 Feb 2026 • 6:01 AM by Openzone Online

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം രാഷ്ട്രീയ സംഘർഷത്തിനിടെ ബഹിഷ്കരിച്ച് പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ രംഗത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഫണ്ടുകൾ പുതിയ ഭരണസമിതി വന്നതിന് പിന്നാലെ വകമാറ്റി ചെലവഴിച്ചെന്നും, നിരവധി വികസന പദ്ധതികൾ ഉപേക്ഷിച്ചെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

പി.എം.എ.വൈ – ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടികളാണ് നിലവിലെ യുഡിഎഫ് ഭരണസമിതി കൈക്കൊള്ളുന്നതെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. മണിയാറൻകുടി ഓപ്പൺ ജിം, തടിയമ്പാട് ബസ്‌റ്റാൻഡ് നിർമ്മാണം, ചെറുതോണി ടേക്ക് എ ബ്രേക്ക് പദ്ധതി, പത്താം വാർഡിലെ ശ്മശാനം തുടങ്ങിയ പദ്ധതികൾ പുതിയ ഭരണസമിതി അട്ടിമറിച്ചതായും പ്രതിപക്ഷ അംഗം സിജി ചാക്കോ ആരോപിച്ചു.

“പദ്ധതികൾ ഇച്ഛാപൂർവ്വം മാറ്റി” – എൽഡിഎഫ് ആരോപണംകഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച പദ്ധതികൾ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന് പിന്നാലെ മാറ്റിമറിച്ചതായാണ് എൽഡിഎഫ് നിലപാട്. ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടേണ്ട പദ്ധതികൾ നിർത്തിവെച്ച് ഫണ്ട് മറ്റൊരിടത്തേക്ക് തിരിച്ചുവിട്ടതായും പ്രതിപക്ഷം ആരോപിക്കുന്നു.—“എല്ലാം കമ്മിറ്റിയിലെ തീരുമാനപ്രകാരം” – പ്രസിഡണ്ട് ആൻസി തോമസ്അതേസമയം, ആരോപണങ്ങൾ തള്ളി പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് രംഗത്തെത്തി. പദ്ധതികളിലെ മാറ്റങ്ങൾ എല്ലാം എൽഡിഎഫ് അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിലെ തീരുമാനപ്രകാരമാണെന്ന് അവർ വ്യക്തമാക്കി. അംഗങ്ങളുടെ സാന്നിധ്യത്തിൽ പദ്ധതി നിർവഹണ ഓഫീസർമാരോടൊപ്പം ചേർന്നാണ് പദ്ധതികൾ പുനഃക്രമീകരിച്ചതെന്നും ഇതിന്റെ തെളിവായി യോഗ മിനിറ്റ്സ് രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.കഴിഞ്ഞ ഭരണസമിതി ലൈഫ് ഭവന പദ്ധതിയിലെ ഫണ്ടുകൾ തിരിച്ച് അടയ്ക്കാതിരുന്നതിനെ തുടർന്ന് ഏകദേശം ഒന്നരക്കോടിയിലധികം രൂപയുടെ ബാധ്യത പഞ്ചായത്തിന് ഉണ്ടാക്കിയതായും പ്രസിഡണ്ട് ആരോപിച്ചു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ഫണ്ട് ലാപ്സ് ആകാതിരിക്കാൻ പദ്ധതികൾ മാറ്റേണ്ടിവന്നതെന്നും വിശദീകരണം.—
“മിനിറ്റ്സിൽ പിന്നീട് ചേർത്തത്” – എൽഡിഎഫ് മറുപടിഇതിനിടെ, തങ്ങൾ പങ്കെടുത്ത യോഗങ്ങളിൽ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും പിന്നീട് മിനിറ്റ്സിൽ ഉൾപ്പെടുത്തിയതാണെന്നും എൽഡിഎഫ് അംഗങ്ങൾ ആയ പ്രഭാ തങ്കച്ചൻ, അമ്മിണി ജോസ്, രാജു കല്ലറയ്ക്കൽ, നൗഷാദ് ഇബ്രാഹിം എന്നിവർ ആരോപിച്ചു.ആരോപണ–പ്രത്യാരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ വാഴത്തോപ്പ് പഞ്ചായത്തിലെ ഭരണപ്രവർത്തനങ്ങൾ രാഷ്ട്രീയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. സംഭവത്തിൽ വ്യക്തത വരുത്തണമെന്നും വികസന പദ്ധതികളിൽ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
