Last Updated on 26 Mar 2026 • 2:40 PM by Openzone Online

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ വെറും ആറു മണിക്കൂറിനകം പിടികൂടി പീരുമേട് പോലീസ്. വെസ്റ്റ് ബംഗാൾ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡൽ (33) ആണ് പിടിയിലായത്. ഇയാളെ കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ മനു ജോസഫ് (45) ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് ഇയാൾ കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഏലപ്പാറ ടൗണിലെ ഒരു ലോഡ്ജ് മുറിയിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഏലപ്പാറയിലെ അഭിലാഷ് ഹോട്ടലിൽ മനുവും സൈഫുദ്ദീനും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും ഒരേ ലോഡ്ജിലായിരുന്നു താമസം.
സംഭവത്തിന് പിന്നാലെ സൈഫുദ്ദീൻ കാണാതായത് സംശയങ്ങൾക്ക് വഴിവച്ചു. തുടക്കത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ, പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വർഗീസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ അന്വേഷണം ശക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു.
പ്രതി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കാമെന്ന വിലയിരുത്തലിൽ, പോലീസ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ വ്യാപിപ്പിച്ചു. കോട്ടയം ജില്ലാ പോലീസിന്റെ സഹകരണത്തോടെ നടത്തിയ നീക്കത്തിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.

