Last Updated on 21 Feb 2026 • 5:42 AM by Openzone Online

തടിയമ്പാട് പ്രവർത്തിക്കുന്ന ജോ & ജോ ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ അഴുക്ക് വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ പ്രദേശവാസികൾ ഗുരുതര ദുരിതത്തിലായി. നിരവധി തവണ പരാതി നൽകിയിട്ടും ആരോഗ്യവകുപ്പ് അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.

ഇന്നലെ ഉച്ചയോടെയാണ് ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ള ചെറിയ ഓട വഴി കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ അഴുക്ക് വെള്ളം തുറന്നു വിടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രദേശത്ത് ശക്തമായ ദുർഗന്ധം വ്യാപിക്കുകയും ഈച്ച ശല്യം വർധിക്കുകയും ചെയ്തു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോട്ടൽ ഉടമ ടാങ്കറിൽ വെള്ളം എത്തിച്ച് സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുര്ഗന്ധം പൂർണമായി മാറിയില്ല. തുടർന്ന് കുമ്മായം വിതറി ശുചീകരിക്കാൻ ശ്രമിച്ചെങ്കിലും ദുർഗന്ധവും മാലിന്യവും പ്രദേശത്ത് തന്നെ കെട്ടിക്കിടക്കുകയാണ്.

ജില്ലാ ആസ്ഥാന മേഖലയിലുൾപ്പെടെ പ്രവർത്തിക്കുന്ന പല ഹോട്ടലുകളും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ രാത്രികാലങ്ങളിലും മറ്റും തുറന്നു വിടുന്ന മാലിന്യങ്ങൾ ഒടുവിൽ പെരിയാറിലേക്കാണ് ഒഴുകുന്നത്. ചെറുതോണി മുതൽ ആലുവ വരെ പതിനായിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന പെരിയാർ നദി മലിനമാകുന്നതിന് പ്രധാന കാരണം തടിയമ്പാട്, ചെറുതോണി മേഖലകളിലെ ഹോട്ടലുകളുടെ മാലിന്യ സംസ്കരണത്തിലെ ഗുരുതര വീഴ്ചകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.സംഭവം പകൽപോലെ വ്യക്തമായിട്ടും ആരോഗ്യവകുപ്പ് മൗനം പാലിക്കുകയാണെന്നും നാട്ടുകാർ വിമർശിച്ചു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് അറിയിച്ചു.

