Last Updated on 28 Jan 2026 • 4:03 PM by Openzone Online


ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായ ഇടുക്കി ജില്ലാ ആസ്ഥാനം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീഴുകയാണ്. ഡിടിപിസിയോ ജില്ലാ ഭരണകൂടമോ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താത്തതിന്റെ ഫലമായി, ഒരുകാലത്ത് സഞ്ചാരികളാൽ നിറഞ്ഞിരുന്ന ജില്ലാ ആസ്ഥാനം ഇന്ന് ശൂന്യതയുടെ പ്രതീകമായി മാറുകയാണ്.ടൂറിസ്റ്റുകളുടെ ഒഴുക്ക് നിലച്ചതോടെ വ്യാപാരികൾ, ഓട്ടോറിക്ഷ–ടാക്സി തൊഴിലാളികൾ, ഹോംസ്റ്റേ നടത്തി ഉപജീവനം കണ്ടെത്താൻ വീടിനോട് ചേർന്ന് കെട്ടിടങ്ങൾ നിർമ്മിച്ചവർ, കോടികൾ മുടക്കി റിസോർട്ടുകൾ നിർമ്മിച്ച സംരംഭകർ എന്നിവരൊക്കെയും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ജീവിതസമ്പാദനത്തിനായി എടുത്ത വായ്പകൾ തിരിച്ചടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ.ജില്ലാ ആസ്ഥാനത്തിന്റെയും ടൂറിസത്തിന്റെ വാതായമായ ഇടുക്കി ആർച്ച് ഡാമിലേക്കുള്ള പ്രവേശനം നിരോധിച്ചതാണ് ടൂറിസത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി. ഇതോടൊപ്പം വനപ്രദേശങ്ങളിലേക്കുള്ള കർശനമായ നിരോധനങ്ങളും, പാൽക്കുളമ്മ ഉൾപ്പെടെയുള്ള സ്വർഗ്ഗസമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞ നടപടികളും ടൂറിസം മേഖലയെ പൂർണ്ണമായി തകർത്തിരിക്കുകയാണ്.വനം വകുപ്പിന്റെ ധിക്കാരപരമായ ഇടപെടലുകൾക്കെതിരെ പ്രതികരിക്കാനോ, ടൂറിസം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താനോ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. സർക്കാരിന്റെ ഇരട്ടത്താപ്പുള്ള നയങ്ങളാണ് ജില്ലാ ആസ്ഥാനത്തെ ടൂറിസത്തെ ഉദ്ദേശപൂർവ്വം ഇല്ലാതാക്കുന്നതെന്ന ആക്ഷേപവും ശക്തമാകുകയാണ്.പ്രകൃതിയുടെ സൗന്ദര്യം ലോകത്തിന് തുറന്നുകാട്ടേണ്ട ഇടുക്കി ജില്ലാ ആസ്ഥാനം ഇന്ന് ഭരണകൂടങ്ങളുടെ അനാസ്ഥ മൂലം ടൂറിസം ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ്. അടിയന്തരമായി സർക്കാർ ഇടപെടലുകൾ ഉണ്ടാകാതെ പോയാൽ, ഇടുക്കിയിലെ ടൂറിസം രംഗം പുനരുജ്ജീവിപ്പിക്കാനാകാത്ത വിധം തകർന്നുപോകുമെന്ന മുന്നറിയിപ്പാണ് ടൂറിസം മേഖലയിലുള്ളവർ ഉയർത്തുന്നത്.
